പേസസ് പരീക്ഷ: തെക്കന്‍ കേരളത്തിലെ ആദ്യ കേന്ദ്രമായി കിംസ്ഹെല്‍ത്ത് തിരുവനന്തപുരം

പേസസ് പരീക്ഷ: തെക്കന്‍ കേരളത്തിലെ ആദ്യ കേന്ദ്രമായി കിംസ്ഹെല്‍ത്ത് തിരുവനന്തപുരം
Trivandrum / June 4, 2022

പേസസ് പരീക്ഷ: തെക്കന്‍ കേരളത്തിലെ ആദ്യ കേന്ദ്രമായി
കിംസ്ഹെല്‍ത്ത് തിരുവനന്തപുരം

തിരുവനന്തപുരം:  ബ്രിട്ടനിലെ പ്രശസ്തമായ മെംബര്‍ഷിപ്പ് ഓഫ് റോയല്‍ കോളേജസ് ഓഫ് ഫിസിഷ്യന്‍സ് (എംആര്‍സിപി) ലഭിക്കുന്നതിനുള്ള  അന്തിമ പരീക്ഷയായ പ്രാക്ടിക്കല്‍ അസസ്മെന്‍റ് ഓഫ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ സ്കില്‍സ് (പേസസ്) നടത്തുന്നതിന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തു. തെക്കന്‍ കേരളത്തിലെ പ്രഥമ കേന്ദ്രമാണിത്. 

ഡോക്ടര്‍മാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണക്കൂടുതല്‍ കാരണം പുതിയ പരീക്ഷാ കേന്ദ്രമാകാന്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. സൗകര്യങ്ങളെക്കുറിച്ചുള്ള ബ്രിട്ടനിലെ ഉന്നതതല സംഘത്തിന്‍റെ വിശദവിലയിരുത്തലിന് ശേഷമാണ് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് ഈ നേട്ടം കൈവരിക്കാനായത്.

ജൂണ്‍ മൂന്നിന് തുടങ്ങിയ ത്രിദിന പരീക്ഷ അഞ്ചിന് അവസാനിക്കും. 14 എക്സാമിനേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ രാജ്യത്തുടനീളമുള്ള 30 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.  2007 മുതല്‍ പേസസിന്‍റെ തയ്യാറെടുക്കല്‍ പരീക്ഷയായ 'എക്സെല്‍ പേസസി'ന് വേദിയൊരുക്കുന്ന കിംസ്ഹെല്‍ത്തിന്  റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സുമായി പതിനഞ്ചുവര്‍ഷത്തെ ബന്ധമുണ്ട്. റോയല്‍ കോളേജിന്‍റെ അംഗീകാരത്തോടെ ബ്രിട്ടന് പുറത്തുനടക്കുന്ന ഏക പ്രോഗ്രാമാണിത്.

മൂന്നു വര്‍ഷത്തെ പരിശീലന പരിപാടിയായ ഇന്‍റേണല്‍ മെഡിക്കല്‍ ട്രെയിനിംഗ് (ഐഎംടി) 2018 മുതല്‍ നടത്തിവരുന്നുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംആര്‍സിപി ലഭിക്കും. ഇന്‍റേണല്‍ മെഡിസിനിലെ എംഡി/ഡിഎന്‍ബി എന്നിവയ്ക്ക് തത്തുല്യമായി ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എംആര്‍സിപിയെ പരിഗണിക്കുന്നുണ്ട്. കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ളയാണ് പരീക്ഷാ നടത്തിപ്പിന്‍റെ നേതൃത്വം വഹിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഡൊണാള്‍ഡ് ഫര്‍ഖുറാണ് ചെയര്‍ എക്സാമിനര്‍. 

പരീക്ഷാകേന്ദ്രമായി കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. രാജ്യാന്തരതലത്തിലെ മികച്ച മാതൃകകളെ മുന്‍നിര്‍ത്തി ഗുണമേന്‍മയേറിയ ആരോഗ്യപരിചരണം ഉറപ്പാക്കുന്ന കിംസ്ഹെല്‍ത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണിത്. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രഗല്‍ഭരായ ഡോക്ടര്‍മാരെ സംഭാവന ചെയ്യുന്നതില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo Gallery

+
Content