കെഎസ് യുഎം വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സെപ്തംബര്‍ 24 ന്

കെഎസ് യുഎം വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സെപ്തംബര്‍ 24 ന്
Kochi / September 19, 2022

കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതാപ്രാതിനിധ്യം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ നാലാം ലക്കം അടുത്തയാഴ്ച കൊച്ചിയില്‍ നടക്കും. സെപ്തംബര്‍ 24 ന് നഗരത്തിലെ മാരിയറ്റ് ഹോട്ടലില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉച്ചകോടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.


    വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ 30 തത്സമയ സെഷനുകളിലായി 80 ലേറെ പേര്‍ സംസാരിക്കും. 500 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 100 ലേറെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.  23 ന് കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ മാസ്റ്റര്‍ക്ലാസ് ഇവന്‍റ്, പരിശീലന കളരികള്‍, പിച്ച് ഫെസ്റ്റ്, ഷീ ലവ്സ്ടെക്, ഇന്‍വസ്റ്റര്‍ കഫെ എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും.


    വാണിജ്യ അവസരങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്ക് നല്‍കുന്നതിനോടൊപ്പം അവരെ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള മികച്ച പ്രോത്സാഹനം നല്‍കുകയാണ് ഈ ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ശാസ്ത്രസാങ്കേതിക വാണിജ്യ സംരംഭങ്ങളില്‍ സ്ത്രീപ്രാതിനിധ്യത്തിന്‍റെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


    ആദ്യ ദിനത്തില്‍ പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റിനായുള്ള പിച്ചിംഗ് നടക്കും. പകുതിയിലധികം ഓഹരി ഉടമസ്ഥത വനിതകള്‍ക്കുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയാണ് പിച്ചിംഗിനായി പരിഗണിക്കുന്നത്. ഇതിലെ വിജയികളെ രണ്ടാം ദിവസം മാരിയറ്റില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. വിജയികളാകുന്ന സംരംഭകര്‍ക്ക് 5 ലക്ഷം രൂപ ഗ്രാന്‍റായി ലഭിക്കും. ഗ്രാന്‍റിനു പുറമേ അര്‍ഹരായ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സോഫ്റ്റ് ലോണ്‍ വിഭാഗത്തില്‍ ആറു ശതമാനം പലിശനിരക്കില്‍ 15 ലക്ഷം രൂപവരെ ലഭിക്കും. ഇതുകൂടാതെ സീഡ് ഫണ്ടും ലഭ്യമാകും.


    നൂതനത്വം, സാങ്കേതികത എന്നീ മേഖലകളില്‍ വിജ്ഞാനം പങ്ക് വയ്ക്കാനും പഠിക്കാനുമായുള്ള അവസരമാണഅ വനിതാ ഉച്ചകോടിയിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് കെഎസ്യുഎം കരുതുന്നു. സാങ്കേതികത്തികവ് ലഭിക്കുന്നതിനോടൊപ്പം ആഗോളതലത്തിലുള്ള നിക്ഷേപസാധ്യത മനസിലാക്കാനുള്ള അവസരവും നല്‍കും. ലോകപ്രശസ്തരായ വിദഗ്ധരുമായി സംവദിക്കാനും വിദഗ്ധോപദേശം നേടാനും ഈ ഉച്ചകോടിയിലൂടെ വനിതാ സംരംഭകര്‍ക്ക് കഴിയും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും മേധാവികളുമായ വനിതകളാണ് ഇക്കുറി ഉച്ചകോടിയില്‍ പ്രസംഗിക്കാനെത്തുന്നവരില്‍ അധികവും. വിജയം കൈവരിച്ച സംരംഭങ്ങളുടെ സ്ഥാപകരും പങ്കെടുക്കും.
 

Photo Gallery