ഉത്തരവാദിത്ത ടൂറിസം-കേരളം ലോകത്തിനാകെ മാതൃക വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാര്‍

തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന് പ്രധാന പങ്കെന്ന് പി എ മുഹമ്മദ് റിയാസ്
Trivandrum / November 10, 2022

തിരുവനന്തപുരം: സുസ്ഥിര ടൂറിസം വികസനത്തില്‍ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം ലോകത്തിനാകെ മാതൃകയാണെന്ന് ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാറില്‍ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷം പൂര്‍ത്തിയാവുന്നതിന്‍റെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ 5 വര്‍ഷം പൂര്‍ത്തിയാവുന്നതിന്‍റെയും ഭാഗമായി നടന്ന പ്രത്യേക സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദഗ്ധര്‍.

തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പ്രധാനപ്പെട്ട പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസമെന്ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് യുവജന കാര്യവകുപ്പ് മന്ത്രി ശ്രീ പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡാനന്തര ടൂറിസം മേഖലയുടെ പുനുരുജ്ജീവനത്തിന് കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം ആഗോളമാതൃകയണ്. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് ഉത്തരവാദിത്ത ടൂറിസം നിര്‍ണായക പങ്ക് വഹിക്കുന്നതായി സംസ്ഥാനത്തിന്‍റെ അനുഭവത്തില്‍ തെളിയുന്നു. 2021 ല്‍ മേഖല കടുത്ത വറുതിയിലായിരുന്നു. അതില്‍ നിന്ന് ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് ഉത്തരവാദിത്ത ടൂറിസം പ്രധാന ഘടകമാണെന്ന് തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ സര്‍ക്കാരെടുത്ത തീരുമാനം ശരിയാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ലഭിച്ച ആഗോള പുരസ്ക്കാരവും ഈ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷനു കീഴില്‍ 25,000 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട സംരംഭകര്‍, കലാകാരന്മാര്‍, കരകൗശല വിദഗ്ധര്‍, പരമ്പരാഗത തൊഴിലാളികള്‍, കര്‍ഷകര്‍, മറ്റ് സേവനദാതാക്കള്‍ മുതലായവര്‍ ഇതിലുള്‍പ്പെടും. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. കേരളത്തിലെ ആര്‍ടി മിഷനുമായി പല സംസ്ഥാനങ്ങളും ധാരണാപത്രവും ഒപ്പിട്ടു കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തമില്ലാത്തതും തദ്ദേശവാസികള്‍ക്ക് തൊഴില്‍ അവസരം നല്‍കാത്തതുമായ ടൂറിസത്തിന് ലോകത്ത് നിലനില്‍പ്പില്ലെന്ന്  ഗാംബിയ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയായ ശ്രീ ഹമ്മത് ബാ സെമിനാറില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസം രംഗത്തും സുസ്ഥിര ടൂറിസം വികസനത്തിലും കേരളത്തെ തന്‍റെ രാജ്യം മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ട് മനസിലാക്കാന്‍ ഹമ്മത് ബായെ മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ 15 വര്‍ഷങ്ങള്‍ എന്ന ബ്രോഷര്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗാംബിയ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയായ ശ്രീ. ഹമ്മത് ബാ ക്ക് നല്‍കി പ്രകാശനം ചെയ്തു.

കേരളവും ബാര്‍സിലോണയുമാണ് ലോകത്തെ ഏറ്റവും  മികച്ച ഉത്തരവാദിത്ത ടൂറിസം മാതൃകകളെന്ന് ലോക ഉത്തരവാദിത്ത ടൂറിസം സംഘടന (ഐസിആര്‍ടി) യുടെ സ്ഥാപകനും വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് അഡ്വൈസറും ജൂറി ചെയര്‍മാനുമായ ഡോ ഹാരോള്‍ഡ് ഗുഡ്വിന്‍ പറഞ്ഞു. അനുദിനം നവീകരിക്കപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രത്യേകതയെന്ന് സൗത്താഫ്രിക്കന്‍ ട്രാന്‍സ്ഫോണ്ടിയര്‍ പാര്‍ക്ക് സി ഇ ഒയും ഐ സി ആര്‍ ടി സൗത്ത് ആഫ്രിക്ക സ്ഥാപകനും ഗ്ലോബല്‍ ഓവര്‍ ഓള്‍ അവാര്‍ഡ് വിന്നറുമായ ഗ്ലിന്‍ ഒ ലെറി അഭിപ്രായപ്പെട്ടു. സ്ട്രീറ്റും പെപ്പറും പോലെ ജനപങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികള്‍ പേരുകള്‍ പോലെ മനോഹരവും നൂതനവും അത്ഭുതകരവുമാണെന്ന് ഐ സി ആര്‍ ടി വെസ്റ്റ് ആഫ്രിക്ക സ്ഥാപകന്‍ അദാ മാ ബാ അഭിപ്രായപ്പെട്ടു.

കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ഐ എ എസ് മോഡറേറ്ററായ സെമിനാറില്‍ ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് ഐ എ എസ് സ്വാഗതവും ഐ സി ആര്‍ ടി ഇന്‍ഡ്യ ഡയറക്ടര്‍ മനീഷാ പാണ്ഡെ നന്ദിയും പറഞ്ഞു. 

കേരളത്തിന്‍റെ 15 വര്‍ഷത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക വികസനത്തിന് മാതൃകയായതെങ്ങനെയെന്ന് കമ്യൂണിറ്റി എം പവര്‍മെന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ വിശദീകരിച്ചു.

സെമിനാറില്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി നിരവധി പ്രമുഖര്‍ പങ്കെടുത്തു.


 

Photo Gallery

+
Content
+
Content