'ലഹരിവിമുക്ത ബാല്യം' ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കും ഊന്നല്‍ നല്‍കി വിദഗ്ധര്‍

'ലഹരിവിമുക്ത ബാല്യം' ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കും ഊന്നല്‍ നല്‍കി വിദഗ്ധര്‍
Trivandrum / November 16, 2022

തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ ഫലപ്രദമായ ഇടപെടലുകള്‍ വേഗത്തിലാക്കുന്നതിനൊപ്പം ശക്തമായ സാമൂഹിക ഇടപെടലും ഉണ്ടാകണമെന്ന് 'ലഹരിവിമുക്ത ബാല്യം' ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ ആഗോള വിദഗ്ധര്‍ ആഹ്വാനം ചെയ്തു. 


'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ആദ്യ ദിവസം സംസാരിച്ച പ്രഭാഷകര്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കള്‍, സ്കൂളുകള്‍, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്ഡബ്ല്യുഎഫ്) ആണ് സമ്മേളനം  സംഘടിപ്പിക്കുന്നത്. 


പിന്നാക്കപ്രദേശങ്ങളിലെ കുട്ടികളെയും രക്ഷാകര്‍തൃ പിന്തുണയില്ലാത്ത കുട്ടികളെയും പിന്തുണയ്ക്കുന്നതില്‍ നയകര്‍ത്താക്കളും സമൂഹവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് 'മയക്കുമരുന്നും കുട്ടികളുടെ ഭാവിയും' എന്ന വിഷയത്തില്‍ സംസാരിച്ച യുഎസ്എയിലെ ഡബ്ല്യുഎഫ്എഡിയുടെ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ആമി റോണ്‍ഷൗസെന്‍ അഭ്യര്‍ഥിച്ചു.


ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതില്‍ ശക്തമായ സാമൂഹിക ഇടപെടലുകളുടെ വര്‍ധിച്ചുവരുന്ന പ്രസക്തിയെക്കുറിച്ച് 'ലോക ഡ്രഗ് റിപ്പോര്‍ട്ട് - യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള പ്രതിരോധ തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക' എന്ന വിഷയത്തില്‍ യുഎന്‍ഒഡിസിയുടെ ദക്ഷിണേഷ്യന്‍ പ്രതിനിധി മാര്‍ക്കോ ടെക്സിയേര പറഞ്ഞു. ലഹരിവിമുക്ത ബാല്യം ഉറപ്പാക്കുകയെന്നത് കൂട്ടുത്തരവാദിത്തമാണെന്നും സര്‍ക്കാരിനൊപ്പം പൊതുസമൂഹത്തിന്‍റെ പ്രാതിനിധ്യം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജനങ്ങള്‍ അവരവരിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ലഹരി ഉപഭോഗത്തെ വളര്‍ത്തുകയാണെന്നും സ്വീഡനിലെ മൊവെന്‍ഡി ഇന്‍റര്‍നാഷണലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്ബ്ജോണ്‍ ഹോണ്‍ബെര്‍ഗ് പറഞ്ഞു. ഈ ഭീഷണി നേരിടാന്‍ കൂടുതല്‍ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണ്. 'പൗരസമൂഹത്തിന്‍റെ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള സംഘര്‍ഷ മേഖലകളിലെ യുവാക്കളോട് ഒത്തുചേരാനും മയക്കുമരുന്നിനെതിരായ പോരാട്ടം തങ്ങളുടെ പുതിയ ഇടപെടലായി ഏറ്റെടുക്കാനും ഹോണ്‍ബെര്‍ഗ് അഭ്യര്‍ഥിച്ചു.


ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ സുസ്ഥിരമായ ഫലം നല്‍കുന്ന ഘടകങ്ങളെന്ന നിലയില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ഇടപെടലുകളും ധനസഹായവും ലഭ്യമാക്കുന്നത് പ്രധാനമാണെന്ന് സ്വീഡനിലെ ഡബ്ല്യുഎഫ്എഡി സെക്രട്ടറി ജനറല്‍ റെജീന മാറ്റ്സണ്‍ പറഞ്ഞു. 'കുട്ടികളുടെ അവകാശവും, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍സിആര്‍സിയുടെ ആര്‍ട്ടിക്കിള്‍ 33 ന്‍റെ ആവശ്യകതയും - ഒരു പ്രതിരോധ സമീപനത്തിന്‍റെ ആവശ്യകത' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്സ് ഓഫ് ദി ചൈല്‍ഡിന്‍റെ (യുഎന്‍സിആര്‍സി) ആര്‍ട്ടിക്കിള്‍ 33 പ്രകാരം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നയങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. പ്രതിരോധം ഫലപ്രദമാകണമെങ്കില്‍ ലിംഗഭേദം കൂടി കണക്കിലെടുക്കണം. ഈ മാതൃകയിലുള്ള പ്രവര്‍ത്തനം ഫലം കാണുമെന്ന് ഉറപ്പാണ്. പ്രതിരോധം ശക്തിപ്പെടുത്തുക, ഇടപെടല്‍ വേഗത്തിലാക്കുക, വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുക എന്നിവയായിരിക്കണം പൊതുലക്ഷ്യമെന്നും അവര്‍ പറഞ്ഞു.


'തെളിവ് അടിസ്ഥാനമാക്കിയുള്ള പ്രതിരോധത്തിലും ഭാവി പ്രവണതകളിലും വെല്ലുവിളികളിലുമുള്ള മാതൃകാപരമായ മാറ്റം' എന്ന വിഷയത്തില്‍ സ്ലോവേനിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഡയറക്ടര്‍ മതേജ് കോസിര്‍ സംസാരിച്ചു. കുട്ടികളിലെ ഫലപ്രദമായ പ്രതിരോധ ഇടപെടലുകളില്‍ മാതാപിതാക്കള്‍, കുടുംബം, സമപ്രായക്കാര്‍, അയല്‍പക്കങ്ങള്‍, സ്കൂള്‍ തുടങ്ങിയവയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. പ്രതിരോധവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സുസ്ഥിരമായ ഫണ്ടിംഗ് ഇല്ല. പ്രതിരോധ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ജിഒകളുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ വിഭവങ്ങള്‍ അനുവദിച്ചാല്‍ അവ കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ഥങ്ങളുടെയും വര്‍ധിച്ചുവരുന്ന ഉപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് എഫ്ഡബ്ല്യുഎഫ് ഉപദേശക ബോര്‍ഡ് അംഗം രാജ ഷണ്‍മുഖം ചൂണ്ടിക്കാട്ടി. എഫ്ഡബ്ല്യുഎഫ് ഡയറക്ടര്‍ സി സി ജോസഫ് സ്വാഗതം പറഞ്ഞു.
 

Photo Gallery

+
Content
+
Content