കൊവിഡ് കാലം ലഹരി ഉപയോഗം വര്‍ധിപ്പിച്ചു- ഐക്യരാഷ്ട്ര സഭ പ്രതിനിധി

കൊവിഡ് കാലം ലഹരി ഉപയോഗം വര്‍ധിപ്പിച്ചു- ഐക്യരാഷ്ട്ര സഭ പ്രതിനിധി
Trivandrum / November 17, 2022

തിരുവനന്തപുരം: കൊവിഡ് കാലം ലോകത്തെമ്പാടും ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം(യുഎന്‍ഒഡിസി) ദക്ഷിണേഷ്യാ പ്രതിനിധി മാര്‍കോ ടെഷീറ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ സെമിനാറായ ചില്‍ഡ്രന്‍ മാറ്ററില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

കൊവിഡ് കാലം ലഹരി ഉപയോഗത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക സര്‍വേഫലങ്ങളും കണക്കുകളും സൂചിപ്പിക്കുന്നതെന്ന് മാര്‍ക്കോ പറഞ്ഞു. ലഹരി വിമുക്ത ചികിത്സകളെ ഇത് ബാധിച്ചു. കൊവിഡ് കാലത്തെ ലോക്ഡൗണ്‍, മാനസിക പിരിമുറുക്കം, അമിതമായ ഇന്‍റര്‍നെറ്റ് ഉപയോഗം എന്നിവ ലഹരി ഉപയോഗം കൂട്ടാന്‍ കാരണമായിട്ടുണ്ട്.

ലഹരി മരുന്നുകള്‍ നിയമവിധേയമാക്കണോയെന്നത് അതത് രാജ്യങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇതിന് അനുകൂലമായും പ്രതികൂലമായും ലോകത്തെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സ്വന്തം രാജ്യത്തിലെ ജനങ്ങള്‍ ഈ തീരുമാനത്തിന് പാകപ്പെട്ടവരാണോയെന്ന് ചിന്തിക്കണം. അതില്‍ പാളിച്ചകള്‍ ഉണ്ടായാല്‍ ചിന്തിക്കാനാവാത്ത ദുരന്തം ഉണ്ടാകാനാണ് സാധ്യത. ഐക്യരാഷ്ട്രസഭ ഇത്തരത്തിലുള്ള ആരോഗ്യകരമായ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും തീരുമാനം പൂര്‍ണമായും അംഗരാജ്യങ്ങളുടേതാണെന്നും മാര്‍ക്കോ പറഞ്ഞു.

കേവലം അക്കാദമിക വിദ്യാഭ്യാസത്തിലെ മേന്മ കൊണ്ടു മാത്രം ആരോഗ്യകരമായ സമൂഹം ഉരുത്തിരിഞ്ഞു വരില്ലെന്ന് മാര്‍ക്കോ പറഞ്ഞു. ലഹരി വിമുക്ത നടപടികള്‍ പാഠ്യവിഷയത്തിന്‍റെ ഭാഗമാകണം. അധ്യാപക പരിശീലനത്തില്‍ ലഹരി വിമോചനം പ്രത്യേക വിഷയമാക്കണം. കുട്ടികളിലെ ഇത്തരം പ്രവണതകള്‍ തുടക്കത്തിലേ കണ്ടു പിടിക്കുന്നതിനുള്ള വഴികള്‍, വിദ്യാലയങ്ങളിലേക്ക് ലഹരി കടക്കുന്നത് തടയുന്നതിനുള്ള ശാസ്ത്രീയവും ഫലപ്രദവുമായ മാര്‍ഗങ്ങള്‍ എന്നിവയിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക മുതലായ രാജ്യങ്ങള്‍ യുഎന്‍ഒഡിസിയുടെ നേതൃത്വത്തില്‍ തന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടുന്ന ചെറുപ്പക്കാരെ സഹാനുഭൂതിയോടു കൂടി പരിവര്‍ത്തനം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ ദീര്‍ഘകാലത്തേക്കുള്ള പ്രതിവിധി ഉണ്ടാവുകയുള്ളൂവെന്നും മാര്‍ക്കോ ടെഷീറ ചൂണ്ടിക്കാട്ടി.
 

Photo Gallery

+
Content